Saturday, July 26, 2008

പഴനി വഴി

പഴനിയുടെ
പ്രഭാതങ്ങളിലിരുന്ന്
വീരമണി പാടുന്നു.
മുക്കുത്തിയും മുല്ലപ്പൂവും ചൂടി
തലയില്‍ കളഭം തേച്ച്
തെരുവിന്റെ വിരസമായ
മൌനത്തില്‍ നിന്നും
പടി കയറുന്ന പതിവ് ദൃശ്യങ്ങള്‍.
ഇപ്പോള്‍ വഴി വളവിലെ പാറവക്കിലാരോ
ശില്‍പ്പമായുറയാതെ
ഊരു ചുറ്റി വരുന്നതും കാത്ത്
കണ്ണില്‍ കരകാട്ടവുമായ്
ഒരു തേങ്ങലായ്
ആരെയോ
കാത്ത് നില്‍ക്കയാം

പകല്‍ ചതിച്ചു
ഷണ്മുഖ നദിക്ക് മുകളിലിപ്പോള്‍
തെളിഞ്ഞ നിലാവു മാത്രം

നദിയേറെ ദൂരെ
കിനാവുകള്‍ തളിര്‍ക്കാത്ത
ജലശാഖികള്‍
ഇലകള്‍ വീണ തൊടിയിലിപ്പൊഴും
വെയില്‍ കായുന്നു തിക്ത യൌവ്വനം
മിഴി തുറക്കുമീ പടവിലിപ്പൊഴും
കൂടെ,വരികയെന്നു ചോദിപ്പൂ
സ്വപ്നയാത്രികര്‍
നീ വരുമെന്നറിയാം
തിരു അവിനാന്‍ കുഡിയില്‍
എങ്കിലും വെയിലളന്നു ഞാന്‍
ദൂരക്കിനാവുകള്‍ കൂട്ടി വെക്കയാം

അഗ്നി നക്ഷത്രം പൂത്തു
തിരക്കില്‍ നിന്നാരോ വന്ന്
തൊടുവിച്ച കളഭച്ചാന്തില്‍
പനിനീര്‍ക്കുടം ചരിഞ്ഞു
ഉന്മാദത്തിന്റെ
ശരവണപ്പൊയ്കയിലുപേക്ഷിച്ച

മുല്ലമൊട്ടുകള്‍
ഇളം കാറ്റിലൊഴുകി നടന്നു
തെയ്പ്പൂയം കഴിഞ്ഞു
ഇപ്പോള്‍ മഞ്ഞ് പെയ്ത മലകള്‍ക്ക് മുകളില്‍
പാതിരാക്കാറ്റിന്റെ പ്രണയ വിഭ്രാന്തി

ഇനി
ഊരു ചുറ്റി തിരിച്ചു വരുമ്പോള്‍
എനിക്കായ് കരുതുക
ചോരറ്റ പ്രണയത്തിന്റെ
കളഭച്ചാന്ത് തേക്കാന്‍
മുണ്ഡനം ചെയ്ത ഒരു ശിരസ്സ്

**വീരമണി: തമിഴിലെ പ്രശസ്ത ഗായകന്‍

5 comments:

മലയാളം ബ്ലോഗ്സ്പോട്ട് said...

കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു

കണ്ണൂസ്‌ said...

നന്നായി!

Suraj said...

(ഈ കമന്റ് ബൂലോക കവിതാ ബ്ലോഗിലിട്ടത്; ഇവിടെ പേസ്റ്റുന്നു)

ക്ഷമിക്കുക നാസര്‍ ജീ,

കൃത്രിമത്വം ചുവയ്ക്കുന്നു വല്ലാതെ.

ചില ഭാഗങ്ങളില്‍ വാക്കുകള്‍ കൊണ്ട് മാലകോര്‍ത്തതല്ലാതെ ഒന്നും സംവദിക്കുന്നില്ല എന്നൊരു തോന്നല്;
ഉദാ:

...വഴി വളവിലെ പാറവക്കിലാരോ
ശില്‍പ്പമായുറയാതെ
ഊരു ചുറ്റി വരുന്നതും കാത്ത്..
......
...അഗ്നി നക്ഷത്രം പൂത്തു
തിരക്കില്‍ നിന്നാരോ വന്ന്
തൊടുവിച്ച കളഭച്ചാന്തില്‍
പനിനീര്‍ക്കുടം ചരിഞ്ഞു
ഉന്മാദത്തിന്റെ
ശരവണപ്പൊയ്കയിലുപേക്ഷിച്ച
മുല്ലമൊട്ടുകള്‍
ഇളം കാറ്റിലൊഴുകി നടന്നു...


പാറവക്കിലാരോ ശില്പമായി ഉറയാതെ ഊരുചുറ്റി വരുന്നത് ?

കണ്ണില്‍ കരകാട്ടവും പിന്നെ ഒരു തേങ്ങലും - വല്ലാത്ത വൈരുധ്യം ?

മിഴി തുറക്കുന്ന പടവ് ?
ദൂരക്കിനാവുകള്‍ എന്നാല്‍ ??

കളഭച്ചാന്തില്‍ പനിനീര്‍ക്കുടം ചരിഞ്ഞു ?
അഗ്നി നക്ഷത്രം ഇടയ്ക്കു കയറിയത് ?

മൊത്തത്തില്‍ അനാവശ്യമായ അര്‍ത്ഥരഹിതമായ ദുരൂഹത ഉണ്ടാക്കുന്നതില്‍ കവിഞ്ഞ് മേല്‍പ്പറഞ്ഞ പ്രയോഗങ്ങള്‍ക്ക് വേറെ ധര്‍മ്മമൊന്നും കാണുന്നില്ല.

deepesh said...

ഇനി
ഊരു ചുറ്റി തിരിച്ചു വരുമ്പോള്‍
എനിക്കായ് കരുതുക
ചോരറ്റ പ്രണയത്തിന്റെ
കളഭച്ചാന്ത് തേക്കാന്‍
മുണ്ഡനം ചെയ്ത ഒരു ശിരസ്സ്

കൊള്ളാം നാസര്‍,
മുണ്ഡനം ചെയ്യാത്ത
ശിരസ്സ്
മനസ്സ്..
ഉച്ചിയില്‍ ഉരിയാടാത്ത വാക്കിന്റെ
നിത്യ മൌനങ്ങള്‍.
നിതാന്ത ജാഗരം......

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

നാസര്‍ , എന്‍റെനാട്ടിലെ നദികളൊന്നുമിങ്ങിനെ പൂക്കാറില്ല സുഹ്രുത്തേ...അവ, ശാഖകളില്ലാതെ എവിടെയോ വെച്ച്, ഒടുക്കം പിരിഞ്ഞുപോയി...വായനക്കിടെ അപ്രതീക്ഷിതമായി വന്ന ഉറക്കം പോലെ, ഉന്‍മാദത്തിന്‍റെ രാവുകളിലൊന്നില്‍ എനിക്കായിരംശാഖകള്‍ .........
സസ്നേഹം
ദിനേശന്‍‌ വരിക്കോളി